ചരിത്രം
കണ്ണൂര്‍ ജില്ലയിലെ മാടായി ദേശത്ത് ഏതാണ്ട് 80 വർഷങ്ങൾക്കു മുമ്പ് താമസിച്ചിരുന്ന തൂണോളി തറവാട്ടിലെ മുതിർന്ന കാരണവരായ ഒരു ആചാരസ്ഥാനികൻ സ്വന്തം ദേശത്തൊരു മുച്ചിലോട്ട് കാവ് നിർമിക്കണമെന്ന് ആഗ്രഹിച്ചു. അതിനു പറ്റിയ ഒരു സ്ഥലം കണ്ടുവച്ച് അവിടെ ആദ്യംതന്നെ ഒരു കുളം നിര്‍മ്മിക്കുകയും ചെയ്തു.
പല കാരണങ്ങളാല്‍ ശേഷമുള്ള ജോലികള്‍ തുടരാൻ കഴിയാതെ അദ്ദേഹം അന്തരിച്ചു. തുടർന്ന് ആരും മുച്ചിലോട്ട് കാവ് നിർമ്മിക്കാൻ മുന്നോട്ട് വന്നതുമില്ല.
വര്‍ഷങ്ങള്‍ പലതും കടന്നുപോയി. അങ്ങനെയിരിക്കെ 2002 വര്‍ഷത്തില്‍ മാടായിയിലെ വട്ടക്കാട്ട് വാണിയ സമുദായസംഘത്തിന്റെ ജനറൽ ബോഡി മീറ്റിംഗിൽ, മാടായി ദേശത്തൊരു മുച്ചിലോട്ട് കാവ് വേണമെന്ന പൊതുഅഭിപ്രായം ഉയർന്നുവന്നു, അതിന് പ്രകാരം അന്നത്തെ സമുദായസംഘത്തിന്റെ ഭാരവാഹിയായ ശ്രീ പി.വി. മധുവും, മറ്റു സമുദായ അംഗങ്ങളായ ശ്രീ കെ.നാരായണൻ, ശ്രീ പുത്തലത്ത് ദേവദാസ്, ഇടക്കേപ്പുറം മുച്ചിലോട്ട് കാവിലെ കോമരമായ ശ്രീ ബാലൻ കോമരം, എന്നിവരുടെ നേതൃത്വത്തിൽ മുച്ചിലോട്ട് കാവ് നിർമിക്കാനുള്ള ആദ്യപടിയായി അനുയോജ്യമായ ഒരു സ്ഥലം അന്വേഷിച്ചു തുടങ്ങി. ആ അന്വേഷണം ചെന്നെത്തിയത് വര്‍ഷങ്ങള്‍ക്കുമുമ്പ് ആചാരസ്ഥാനികനായ
കാരണവര്‍ കുളം നിര്‍മ്മിച്ച സ്ഥലത്തായിരുന്നു. ശ്രീ കെ. നാരായണൻ, ശ്രീ പി.വി. മധു, ശ്രീ പുത്തലത്ത് ദേവദാസ് എന്നിവർ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നചിന്ത നടത്തുവാന്‍ ജോത്സ്യനെ സമീപിച്ചു.
വര്‍ഷങ്ങള്‍ക്കുമുമ്പേ മുച്ചിലോട്ട് കാവിനായി കുളം നിർമിച്ച സ്ഥലവുമായി ബന്ധപ്പെടുത്തി നടന്ന പ്രശ്നചിന്തയില്‍, പ്രസ്തുത സ്ഥലം കാവ് നിർമ്മിക്കാൻ യോജിച്ചതല്ലന്നും മറ്റൊരു സ്ഥലം കണ്ടതുകയാണ് ഉചിതമെന്നും ജോത്സ്യൻ നിര്‍ദേശിച്ചു.
അതിനുള്ള ശ്രമമായി പിന്നീട്, അന്വേഷണത്തിനൊടുവിൽ തൂണോളി തറവാടിന്റെ കാരണവരായ ശ്രീ തൂണോളി ഭരതൻ നായരുടെ അഭിപ്രായപ്രകാരം മാടായി ഗണപതി മണ്ഡപത്തിന് സമീപം തൂണോളി തറവാട്ടുകാരുടെ വക 'തുണ്ടിയിൽ' എന്നറിയപ്പെടുന്ന സ്ഥലം ക്ഷേത്ര നിർമാണത്തിനായി കണ്ടെത്തി.
തുടർന്ന് മുതിർന്ന കാരണവന്മാരായ ശ്രീ ടി.രാഘവൻ നായർ I.P.S(Rtd. SP), ശ്രീ എൻ.രാഘവൻ (അഡ്വ) എന്നിവരുമായി, ബന്ധപ്പെട്ടവർ കൂടിയാലോചിക്കുകയും പ്രസ്തുത സ്ഥലത്ത് മാടായിയിലെ മുച്ചിലോട്ടുകാവ് നിർമിക്കാൻ തീരുമാനിക്കുകയും ചെയ്തു.
തുടർന്ന് തുണ്ടിയിലെ വളപ്പ്, കാവ് നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലമാണോ എന്ന് പ്രശ്നചിന്ത നടത്തി. മുച്ചിലോട്ടു കാവിന് ഏറ്റവും യോജിച്ച സ്ഥലം ഇതാണ് എന്നും, മാടായി വടുകുന്ദപ്പന്റെയും, മാടായികാവിലമ്മയുടെയും നിറസാന്നിധ്യമുള്ള മാടായിപ്പാറയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ ഭൂമി മുച്ചിലോട്ടമ്മയുടെ ചൈതന്യം ഉള്ളതാണെന്നും പ്രശ്നചിന്തയിൽ തെളിഞ്ഞുവന്നു.
കാവ് നിർമാണത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനായി തൂണോളി തറവാട്ടുകാരോടും, അതിനോടുചേർന്ന സ്ഥലത്തിന്റെ ഉടമ ശ്രീ തൂണോളി ശങ്കരൻ നായരോടും(ശങ്കു) ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ കാവിന്റെ നിർമാണത്തിനായി മേൽ പറഞ്ഞ സ്ഥലങ്ങൾ ഇരുകൂട്ടരും വിട്ടു നൽകി.
വട്ടക്കാട്ട് വാണിയസമുദായസംഘത്തിന്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ സമുദായസംഘത്തിന്റെ പ്രസിഡന്റ് ശ്രീ പി.വി മധുവും, സാമുദായാംഗങ്ങളും, മറ്റു കാരണവന്മാരും പങ്കെടുത്ത കൂടിയാലോചനക്കൊടുവിൽ ക്ഷേത്രനിർമാണത്തിനായി വിപുലമായ ഒരു കമ്മിറ്റി രൂപികരിച്ചു. കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായി ശ്രീ.ടി ഭരതൻ നായരും, സെക്രട്ടറിയായി ശ്രീ പി.വി മധുവും, ഖജാൻജിയായി ശ്രീ ഗോവിന്ദന് നായരെയും തിരഞ്ഞെടുത്തു.
തുണ്ടിയില്‍ വീട്ടില്‍വെച്ച് നടന്ന സ്വര്‍ണ്ണ പ്രശ്നത്തിന് പ്രകാരം, 2002 സെപ്റ്റംബർ മാസം ഒൻപതാം തീയതി മുച്ചിലോട്ട് കാവിനു വേണ്ടിയുള്ള 'കുറ്റിയടി' കര്‍മ്മം ഒളവറ ശ്രീ കുഞ്ഞിരാമന് മേലാശാരി നിര്‍വഹിച്ചു.
ക്ഷേത്ര നിര്‍മാണത്തിനു വേണ്ടിയുള്ള ധന സമാഹരണവും സജീവമായി നടന്നു. ശ്രീമതി കേളോത്ത് കാർത്തിയായനിടീച്ചറുടെ നേതൃത്വത്തില്‍ "വനിതാ കമ്മിറ്റി"യും ക്ഷേത്ര നിര്‍മ്മാണത്തിനുവേണ്ടിയുള്ള ധനസമാഹാരണത്തില്‍ പ്രശംസനീയമായ പങ്കുവഹിച്ചു.
മടത്തുംപടി മുച്ചിലോട്ടു ഭഗവതിയുടെ ആചാരസ്ഥാനികൻ ശ്രീ ബാലൻ കോമരമാണ് നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയത്.
നീണ്ട ഒന്‍പത് വർഷത്തിന് ശേഷം, അന്നത്തെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ ശ്രീ പി.വി രാഘവൻ നായർ (പ്രസിഡന്റ്), ശ്രീ ഒ.പി അശോകൻ (സെക്രട്ടറി), ശ്രീ ടി.ബാലൻ നായർ (ഖജാൻജി) എന്നിവരുടെ നേതൃത്വത്തിലുള്ള ക്ഷേത്രകമ്മിറ്റി നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും, 2011 ഏപ്രിൽ മാസം 26,27 തിയതികളിലായി
പ്രതിഷ്ഠാകര്മ്മങ്ങള് നടത്തപ്പെടുകയും ചെയ്തു. പ്രതിഷ്ഠാകർമം ക്ഷേത്ര തന്ത്രി ശ്രീ ബ്രഹ്മശ്രീ നടുവത്ത് പുടയൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു.
ക്ഷേത്ര അന്തിത്തിരിയാനായി ശ്രീ പുതിയ വീട്ടിൽ ശ്രീധരനെ ആചാരപ്പെടുത്തി. അങ്ങനെ 2011 മെയ് 1ാം തിയതി മാടായി ശ്രീ മുച്ചിലോട്ടു ഭഗവതിയുടെ ആദ്യ തിരുമുടി ക്ഷേത്രമുറ്റത്ത് നിവർന്നു. തുടർന്നുള്ള വർഷങ്ങളിൽ എല്ലാ ഫെബ്രുവരി മാസത്തിലെ ആദ്യ വാരത്തിൽ അത്യുത്സാഹപൂർവം മാടായി ശ്രീ മുച്ചിലോട്ടുകാവിൽ കളിയാട്ടം നടത്തി വരുന്നു.
NB:(മേല്പറഞ്ഞ ചരിത്രത്തിൽ വ്യക്തികളെയോ, പ്രസ്ഥാനങ്ങളെയോ
അറിഞ്ഞോ അറിയാതെയോ വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.)